പുതുക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം തത്സമയം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിര വികസനം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന് ആവശ്യം. ജൈവ വൈവിദ്ധ്യ ഉദ്യാനമൊരുക്കുന്നതിലൂടെ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ നമുക്ക് കഴിയും. കാർഷിക സമ്പന്നമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കും.
കൃഷി ഇനങ്ങളിലെ വൈവിദ്ധ്യം ജൈവ ഉദ്യാനത്തിന്റെ മാത്രം പ്രത്യേകതയാണ്. 14 തരം കപ്പ ഇനം മാത്രം കൃഷി ചെയ്യുന്ന കപ്പ വൈവിദ്ധ്യ ഉദ്യാനമൊരുക്കും എന്നത് ഇതിനൊരുദാഹരണം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. ടി.എൻ പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ ഡിക്‌സൺ തുടങ്ങിയവർ മുഖ്യാതിഥികളായി. ജൈവ വൈവിദ്ധ്യ ഉദ്യാനത്തിനായി വിവിധ തരം പ്ലാവിൻ തൈകൾ നൽകിയ കെ.ആർ ജയനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജേശ്വരി, ഷീല മനോഹരൻ, അമ്പിളി ശിവരാജൻ, പി.സി സുബ്രൻ, കാർത്തിക ജയൻ, ശ്രീജ അനിൽ, ജയശ്രീ കൊച്ചു ഗോവിന്ദൻ, സോഫി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.