തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാർക്കറ്റുകൾ ശനിയാഴ്ച അടച്ചിട്ട് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തനിലെ പച്ചക്കറി, മത്സ്യമാംസ മാർക്കറ്റുകൾ അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു.

മേയർ അജിത ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശക്തനിലെ മാർക്കറ്റുകളിൽ നടപ്പിലാക്കുന്ന ക്ലീനിംഗ് ടോക്കൺ സംവിധാനം ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാർക്കറ്റുകളിൽ നടപ്പിലാക്കും. ആഴ്ചയിൽ ശനിയാഴ്ച അടച്ചിട്ട് വ്യാപാരികളുടെയും, കോർപറേഷൻ ഹെൽത്ത് ജീവനക്കാരുടെയും, തൊഴിലാളികളുടെയും സഹകരണത്തോടെ സംയുക്തമായി അണുനശീകരണപ്രവർത്തനം നടപ്പിലാക്കാനും തീരുമാനിച്ചു.

ഈ മാർക്കറ്റുകളിൽ തൃശൂർ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ജില്ലകളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ചരക്കിറക്കാൻ വരുന്ന ലോറികൾ ശക്തനിലെ ശുദ്ധീകരണ ശാലയിൽ ചെന്ന് ലോറി ശുദ്ധീകരിക്കുകയും ഡ്രൈവർ, ക്ലീനർ തുടങ്ങിയവർ ദേഹശുദ്ധിവരുത്തുകയും ശേഷം പൊലീസിൽ നിന്ന് ലഭിക്കുന്ന ടോക്കൺ ഉപയോഗിച്ച് മാത്രമേ മാർക്കറ്റിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. യോഗത്തിൽ ഡെപ്യൂട്ടിമേയർ റാഫി ജോസ്, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ പങ്കെടുത്തു.