ചാലക്കുടി: ടൗൺ ഹാൾ നിർമ്മാണം രണ്ടര മാസത്തിനകം പൂർത്തിയാകുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർ അറിയിച്ചു. അവശേഷിക്കുന്ന നാല് കോടി രൂപയുടെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. ഇലക്ട്രോണിക്ക്, ഇലക്ട്രിക്കൽ എന്നിവയുടെ നിർമ്മാണമാണ് തുടങ്ങുക. ഇവ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്റീരിയിലിന്റെ നിർമ്മാണത്തിനും തുടക്കമാകും. ഇതിന് സാങ്കേതിക അനുമതി കിട്ടിയിട്ടുണ്ട്.

2.20 കോടി രൂപ ചെലവ് വരുന്ന ഇന്റീരിയൽ ജോലികൾക്ക് അനുമതികൾ ലഭ്യമാക്കൽ ശ്രമകരമായിരുന്നവെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. 13 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റും സ്ഥാപിക്കും. മൊത്തം 9 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇതുവരെ 4.20 കോടി രൂപ ചെലവായി. ഇതിൽ 2.90 കോടി രൂപ കഴിഞ്ഞ ഭരണ സമിതി നൽകി. ബാക്കിയുള്ള 1.30 കോടി രൂപയാണ് എൽ.ഡി.എഫ് ഭരണ സമിതി ചെലവഴിച്ചത്.

ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ, കരാർ കമ്പനിയായ കോഴിക്കോട് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ എന്നിവർക്ക് പുറമെ സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.വി. മാർട്ടിൻ, ബിജി സദാനന്ദൻ, നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ്, മുനി. എൻജിനിയർ സുഭാഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

....................................

അവശേഷിക്കുന്ന നാല് കോടി രൂപയുടെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച ആരംഭിക്കും.

മൊത്തം 9 കോടി രൂപയാണ് നിർമ്മാണ ചെലവ്

ഇതുവരെ 4.20 കോടി രൂപ ചെലവായി

2.20 കോടി രൂപ ചെലവിൽ ഇന്റീരിയൽ ജോലികൾ

13 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ്