തൃശൂർ : കെട്ടിടം നിർമ്മിക്കുമ്പോൾ മണ്ണ് നീക്കം ചെയ്യുന്നതിന് പെർമിറ്റ്, പാരിസ്ഥിതികാനുമതി എന്നിവ ആവശ്യമില്ലെന്ന മൈനർ മിനറൽ കൺസഷൻസ് ചട്ടത്തിൽ വരുത്തി യ ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കേരള ഭൂ പരിസ്ഥിതിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണ് കേരള മൈനർ മിനറൽ കൺസഷൻസ് (രണ്ടാം ഭേദഗതി) ചട്ടം. നിർമ്മാണ പ്രവര്‍ത്തനങ്ങൾ എളുപ്പമാക്കുന്നതിനെന്ന പേരിൽ 2015 ലെ ചട്ടം 14 ആണ് ഇപ്പോൾ ഭേദഗതി ചെയ്തത്. ചട്ടം 14 പ്രകാരം 300 ചതുരശ്രമീറ്ററിന് മുകളില്‍ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുമ്പോൾ മണ്ണ് നീക്കം ചെയ്യേണ്ടി വരുന്ന പക്ഷം അതിന്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിൽ നിന്നും പെർമിറ്റ് വാങ്ങണമായിരുന്നുവെന്നും പരിഷത്ത് സംസ്ഥാന ഭാരവാഹികൾ ചൂണ്ടിക്കാട്ടി.