തൃശൂർ: തീരപ്രദേശത്ത് കടൽക്ഷോഭം മൂലം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ രോഗാവസ്ഥയിലുള്ളവരെ സ്കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. അവർക്കായി പ്രത്യേക സൗകര്യമൊരുക്കും. കടൽക്ഷോഭം നേരിടുന്നതിന് ജിയോ ബാഗ് നിക്ഷേപിച്ചിട്ടുണ്ട്. മഴക്കാല ദുരന്തം നേരിടുന്നതിനായി മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
ഡാമുകൾ, റെഗുലേറ്ററുകൾ, ഷട്ടറുകൾ എന്നിവ പ്രവർത്തനക്ഷമമാണ് . അവയുടെ അറ്റകുറ്റപ്പണികൾക്ക് 19.29 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആർ.ഐ.ഡി.എഫ് പ്രകാരം 8.31 കോടി രൂപയും, റീബിൽഡ് കേരള പദ്ധതി പ്രകാരം 12.69 കോടി രൂപയും, കെ.എൽ.ഡി.സിയുടെ വിവിധ പദ്ധതികൾക്കായി 14.5 കോടി രൂപയും, റീബിൽഡ് കേരള പദ്ധതി പ്രകാരം തൃശൂർ - പൊന്നാനി കോൾ മേഖലയ്ക്കായി 238 കോടിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വിയും മറ്റ് സൗകര്യങ്ങളും പൂർണ്ണമായിത്തന്നെ ഏർപ്പെടുത്തി. അത്തരം സൗകര്യങ്ങളില്ലാത്ത 14,862 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ മുഴുവൻ പേർക്കും പഠന സൗകര്യം ഒരുക്കി. 4839 കുട്ടികൾക്ക് മാത്രമേ പൊതു കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 89 ആയി കുറഞ്ഞു. കുരിയച്ചിറ ഗോഡൗൺ തുറക്കുന്നതിനുള്ള മാസ്റ്റർ പ്ളാൻ തയ്യാറാക്കി നാളെ തൊഴിലാളി സംഘടനകൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജൂൺ 30 വരെ ആളുകളെത്തുന്നത് ഇതേ തോതിൽ തുടരും. ഉറവിടം കണ്ടെത്താത്ത കേസുകൾ ഒന്ന് മാത്രമേയുള്ളൂ. പ്രവാസികൾ തിരിച്ചെത്തിയതിന് ശേഷമുള്ള ഏഴാമത്തെ ആഴ്ചയാണിത്. ഈയാഴ്ച സമ്പർക്കമുണ്ടായാൽ 8 മുതൽ 24 വരെ പുതിയ രോഗികൾ പ്രതിദിനം ഉണ്ടാകാമെന്ന് ഡി.എം.ഒ കെ.ജെ റീന പറഞ്ഞു.