ഗുരുവായൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഗുരുവായൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ താത്കാലികമായി ഓട്ടം നിറുത്തി. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറായ എടപ്പാൾ വട്ടംകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് ഇയാൾ അവസാനമായി ജോലിക്കെത്തിയത്. അന്ന് രാവിലെ 8.45 ന് ഗുരുവായൂരിൽ നിന്നും വാടാനപ്പിള്ളി - തൃശൂർ വഴി വൈറ്റിലയിലേയ്ക്ക് പോയ ബസിൽ ഇയാൾ ജോലി ചെയ്തിരുന്നു. 15, 22 തിയതികളിലും ഇയാൾ ജോലിക്കെത്തി. ആ ദിവസങ്ങളിൽ പാലക്കാട് റൂട്ടിലെ ബസിലാണ് ജോലി ചെയ്തത്. ശനിയാഴ്ചയാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇയാൾ ജോലി ചെയ്ത ബസുകൾ ഒഴികെയുള്ള ബസുകൾ സർവീസ് നടത്താൻ അധികൃതർ ശ്രമിച്ചെങ്കിലും ജോലിയെടുക്കാൻ ജീവനക്കാർ തയ്യാറായില്ല. ഇതേത്തുടർന്നാണ് സർവീസുകൾ നിറുത്തിവച്ചത്.
25ന് ഇയാൾ ജോലിക്ക് വരുമ്പോൾ പനിയുണ്ടായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നുണ്ട്. എടപ്പാൾ സ്വദേശിയായ ഇയാളുടെ സമീപവാസികൾക്ക് നേരത്തെ കൊവിഡ് കണ്ടെത്തിയിരുന്നുവത്രെ. കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിച്ചു. അഗ്നിശമന വിഭാഗം ഇന്നലെ ബസ് സ്റ്റാൻഡ് പരിസരവും ബസുകളും അണുവിമുക്തമാക്കി. ഇന്നു മുതൽ വീണ്ടും ബസ് സർവീസ് ആരംഭിക്കും.