trump

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഡൊണാള്‍ഡ് ട്രംപിനെ കുറച്ച് സമയത്തേക്ക് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രക്ഷോഭങ്ങള്‍ വൈറ്റ്ഹൗസിന് സമീപത്തെത്തിയതോടെയാണ് സുരക്ഷ മുന്‍ നിര്‍ത്തി ട്രംപിനെ ബങ്കറിലേക്ക് മാറ്റിയതയെന്നാണ് വിവരം.

വെള്ളിയാഴ്ച നൂറുകണക്കിന് പ്രക്ഷോഭകരാണ് വൈറ്റ്ഹൗസിന് മുന്നിലെത്തിയത്. ഇത് ട്രംപിനെയും സുരക്ഷാ സംഘത്തെയും അമ്പരപ്പിച്ചിരുന്നു. ഭാര്യ മെലേനിയ ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരെയും ട്രംപിനൊപ്പം അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല. പ്രതിഷേധം കനത്തതോടെ ഞായറാഴ്ച അമേരിക്കയിലെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

മെയ് 25ന് മിനിപോളിസില്‍ പൊലീസ് അതിക്രമത്തില്‍ അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ലോയിഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണം. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 15 സ്റ്റേറ്റുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രക്ഷോഭകര്‍ വൈറ്റ് ഹൗസിലെത്തിയാല്‍ വേട്ടപ്പട്ടികളെക്കൊണ്ടും ആയുധം കൊണ്ടും നേരിടുമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.