covid

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 8392 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 230 മരണവും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആഗോള തലത്തില്‍ കൊവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തിയിരുന്നു. ജര്‍മനിയേയും ഫ്രാന്‍സിനേയും മറികടന്നാണ്‌ ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാമതെത്തിയത്.

രാജ്യത്ത് 1,90,535 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 5394 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അധികം വൈകാതെ രണ്ട് ലക്ഷം കടന്നേക്കും. യു.എസ്.എ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍,യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. 1,90,535 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 91819 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 93322 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ആകെ മരണം 5394 ആകുകയും ചെയ്തു. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ 67655 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 2286 മരണവും റിപ്പോര്‍ട്ട് ചെയ്തു. 16779 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 1038 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 22333 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 173 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിച്ചു തുടങ്ങി. ഇന്ത്യയിലും ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ട്രെയിനുകള്‍ ഭാഗികമായി ഓടി തുടങ്ങി. ജൂണ്‍ എട്ടുമുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. അതേസമയം ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതോടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.