navajoth

തിരുവനന്തപുരം: വടക്കൻ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കൊവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറയ്ക്കാതെ മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. തിരുവനന്തപുരം ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്നും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു. ജില്ലാകളക്ടറായി ചുമതലേയറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇന്നലെ രാവിലെ 10ഓടെയാണ് ഖോസ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ കളക്ടർ കെ. ഗോപാലകൃഷ്‌ണൻ,​ അസിസ്റ്റന്റ് കളക്ടർ അനുകുമാരി എന്നിവരും ഉദ്യോഗസ്ഥരും ചേർന്ന് ഖോസയെ സ്വീകരിച്ചു. കളക്ടറുടെ ചേംബറിലെത്തിയ ഖോസയ്ക്ക് ഗോപാലകൃഷ്‌ണൻ പൂച്ചെണ്ട് സമ്മാനിച്ചു. മലപ്പുറം ജില്ലാകളക്ടറായി ചുമതലയേൽക്കുന്ന ഗോപാലകൃഷ്ണന് ജീവനക്കാർ യാത്രഅയപ്പ് നൽകി. പഞ്ചാബിലെ ബതിന്ദ സ്വദേശിയായ നവജ്യോത് ഖോസ 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തൃശൂർ അസിസ്റ്റന്റ് കളക്ടർ, തലശേരി സബ് കളക്ടർ, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡി, നാഷണൽ ആയുഷ് മിഷൻ എം.ഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭർത്താവ് ഖത്തറിൽ ഡോക്ടറാണ്. ഒന്നരവയസുള്ള മകളുണ്ട്. തലശേരി സബ്കളക്ടറായിരുന്നപ്പോൾ ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനത്തിലും കണ്ടൽവന സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.