കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗേറ്റ്മുക്കിൽ യുവാക്കൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ തോക്കിന് പ്രഹരശേഷിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. നഗരൂർ ഗേറ്റ്മുക്ക് ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30നാണ് ഉദയകുമാർ, മനീഷ് എന്നിവർക്ക് നേരെ ഇളമ്പയിൽ എസ്റ്റേറ്റിൽ അർജ്ജുൻ (32) എയർഗൺ ഉപയോഗിച്ച് രണ്ടുതവണ വെടിയുതിർത്തത്. സംഭവത്തിൽ നഗരൂർ പൊലീസ് ഉടൻ തന്നെ അർജ്ജുനെയും കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും കസ്റ്റഡിയിലെടുത്തു. അർജ്ജുന്റെ പിതാവ് വിജയകുമാറിന് മൂന്ന് തോക്കുകൾക്കുള്ള ലൈസൻസ് ഉണ്ട്. തുടർന്ന് എയർഗൺ ആണോ മറ്റ് തോക്കുകളിൽ നിന്നാണോ വെടിയുതിർത്തതെന്ന പരിശോധനയ്‌ക്കായി ഫോറൻസിക് സംഘം സ്ഥലത്തെത്തി. 22 വർഷത്തിലധികം പഴക്കമുള്ള എയർഗണ്ണിൽ നിന്നാണ് വെടിയുതിർത്തതെന്നും ഇതിൽ ഉണ്ട ഉപയോഗിക്കാൻ കഴിയില്ലെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതായി എസ്.ഐ സഹിൽ അറിയിച്ചു.