covid

ന്യൂഡൽഹി: ലോക്ക്ഡൗണിൽ ഇളവുകളാകുമ്പോൾ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 1,98,706 ആയി. 5598 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പേർക്ക് രോഗം ബാധിക്കുകയും 204 പേർ മരിക്കുകയുമുണ്ടായി. 97581 പേർ രോഗമുക്തരായി. രാജ്യത്ത് സാമൂഹിക വ്യാപനം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പക്ഷേ, രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ നിന്നാണെന്നാണ് ആരോഗ്യ പ്രവർത്തകരെ വട്ടം ചുറ്റിക്കുന്നത്.

സാമൂഹിക വ്യാപനം ഉണ്ടായാലേ രോഗികളുടെ എണ്ണം ഇങ്ങനെ കുതിക്കുകയുള്ളൂവെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ കുതിപ്പ്. മാഹാരാഷ്ട്രയിൽ 70013 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 2362 പേർ മരണപ്പെടുകയും ചെയ്തു.

മരണ നിരക്കിൽ ഡൽഹിക്കും ഗുജറാത്തിനും പിന്നിലാണെങ്കിലും രോഗ വ്യാപനത്തിൽ തമിഴ്നാടാണ് രണ്ടാമത്. ഇവിടെ 23495 പേർക്ക് രോഗം സ്ഥിരീകരിച്ചു. 184 പേരാണ് മരിച്ചത്. ഗുജറാത്തിൽ 1063 പേരും ഡൽഹിയിൽ 523 പേരും മരിച്ചു. ഡൽഹിയിൽ 20834 പേർക്കും ഗുജറാത്തിൽ 17200 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ 198, മദ്ധ്യപ്രദേശിൽ 358, ഉത്തർപ്രദേശിൽ 217, ബംഗാളിൽ 325 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.