തിരുവനന്തപുരം: റിട്ടയർ ചെയ്ത ദിവസം മുൻ ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ യാത്രയിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹെലികോപ്ടർ യാത്രയുടെ പിറ്റേന്ന് മണൽ കൈമാറ്റത്തിനുള്ള ഉത്തരവിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പിയും യാത്രയിൽ ഉണ്ടായിരുന്നു. പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. ഒരു ലക്ഷത്തിലധികം മെട്രിക് ടൺ മണലാണ് പ്രളയത്തിൽ അടിഞ്ഞുകൂടിയത്. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വിൽപ്പന നടത്താനാണ് ശ്രമം. മണൽ വിൽക്കുന്നതിൽ അഴിമതിയുണ്ട്. പമ്പ ത്രിവേണിയിലെ മണൽ നീക്കുന്നതിനുപിന്നിൽ കച്ചവട താത്പര്യമാണ്.
കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട് എന്ന സ്ഥാപനത്തിനാണ് മണ്ണ് നീക്കാൻ കരാർ നൽകിയത്. സൗജന്യമായാണ് സ്ഥാപനത്തിന് മണലും ചെളിയും നൽകുന്നത്. കണ്ണൂരിലെ സി.പി.എം നേതാവ് ഗോവിന്ദൻ ചെയർമാനായ സ്ഥാപനത്തിനാണ് മണ്ണ് വിൽക്കുന്നത്. രണ്ടു വർഷമായി മണ്ണ് കെട്ടിക്കിടക്കുകയാണ്. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
ഇക്കാര്യത്തെക്കുറിച്ച് വനംമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. പെട്ടെന്നുള്ള ഉത്തരവിൽ ദുരൂഹതയുണ്ട്. പൊതുമേഖലയെ മുൻ നിർത്തി സ്വകാര്യ കമ്പനികളെ സഹായിക്കുകയാണ് ചെയ്യുന്നത്.കൊവിഡിന്റെ മറവിൽ കേരളത്തിൽ എന്തും നടത്താമെന്ന് സ്ഥിതിയാണ്-അദ്ദേഹം പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സർക്കാർ മുന്നൊരുക്കം നടത്തിയില്ല. അതിന്റെപേരിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തു. മലപ്പുറത്തുണ്ടായ സംഭവം വേദനയുണ്ടാക്കുന്നതാണ്. സർക്കാർ കുറച്ചുകൂടി അവധാനത കാണിക്കണമായിരുന്നു. എം.എൽ.എമാരോട് ഫോണും കമ്പ്യൂട്ടറും വാങ്ങാൻ സർക്കാർ അനുമതി നൽകിയാൽ മതിയായിരുന്നു-രമേശ് ചെന്നിത്തല ആരോപിച്ചു.