കളിക്കളങ്ങളിൽ ജോർജ് ഫ്ളോയ്ഡ് അനുകൂല വികാരം പ്രകടിപ്പിക്കുന്നവർക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ
ശിക്ഷിക്കും മുമ്പ് " കോമൺ സെൻസ് " ഉപയോഗിച്ച് ചിന്തിക്കൂ :ഫിഫ
സുറിച്ച് : അമേരിക്കയിൽ വംശവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ളോയിഡിന് അനുകൂലമായി ഫുട്ബാൾ ഗ്രൗണ്ടിൽ വികാരം പ്രകടിപ്പിക്കുന്ന കളിക്കാരെ വിലക്കേണ്ടതില്ലെന്ന് ഫിഫ നിർദ്ദേശം നൽകി. വംശവെറിക്കെതിരായ പോരാട്ടം ഫിഫയുടെ തന്നെ മുദ്രാവാക്യമായതിനാൽ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ പതിച്ച ജഴ്സികളും ആംബാൻഡുകളും ധരിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നത് സാമാന്യബോധത്തിനെതിരാണെന്നാണ് ഫിഫയുടെ നിലപാട്.
കഴിഞ്ഞദിവസങ്ങളിൽ നടന്ന ജർമ്മൻ ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിരവധി കളക്കാരാണ് ഫ്ളോയ്ഡ് അനുകൂല പ്രകടനങ്ങൾ നടത്തിയത്. ബൊറൂഷ്യ ഡോർട്ട് മുണ്ടിന്റെ ഇംഗ്ളീഷ് താരം ജാഡോൺ സാഞ്ചോ ഹാട്രിക് നേടിയ ശേഷം തന്റെ അടിക്കുപ്പായത്തിൽ ഫ്ളോയ്ഡിന് നീതി തേടിയുള്ള മുദ്രാവാക്യമെഴുതിയത് പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ സാഞ്ചോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകിയിരുന്നു. ബൊറൂഷ്യയുടെ മറ്റൊരു താരം അചരഫ് ഹക്കീമിയും ഇതേ മുദ്രാവാക്യം അടിക്കുപ്പായത്തിൽ എഴുതിയിരുന്നുവെങ്കിലും ഉയർത്തിക്കാട്ടാത്തതിനാൽ കാർഡിൽനിന്ന് ഒഴിവായി. ബുണ്ടസ് ലിഗയിലെ മറ്റൊരു ക്ളബായ ഷാൽക്കെയുടെ അമേരിക്കൻ മിഡ്ഫീൽഡർ വെസ്റ്റേൺ മക്‌കെന്നി "ജസ്റ്റിസ് ഫോർ ജോർജ് "എന്നെഴുതിയ ആം ബാൻഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.
കളിക്കളത്തിൽ വ്യക്തിപരമോ, രാഷ്ട്രീയപരമോ ആയ മുദ്രാവാക്യങ്ങൾ എഴുതിയ ജഴ്സിയണിഞ്ഞ് വരുന്നത് ഫിഫ നിയമപ്രകാരം ശിക്ഷാർഹമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് സാഞ്ചോയ്ക്ക് റഫറി കാർഡ് നൽകിയത്. എന്നാൽ സാമാന്യ ബോധത്തോടെ ചിന്തിച്ച് തീരുമാനമെടുക്കണമെന്നാണ് ഫിഫ നൽകിയ നിർദ്ദേശം. ഇതിന്റെയടിസ്ഥാനത്തിൽ സാഞ്ചോയ്ക്ക് കാർഡ് നൽകിയ നടപടി പുനഃപരിശോധിക്കുമെന്ന് ജർമ്മൻ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
ഏറെ നാളായി ഫിഫ വംശീയ വിവേചനത്തിനെതിരായ ശക്തമായ നടപടികൾ സ്വീകരിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. നല്ല കാര്യത്തിനായി നിയമം തെറ്റിച്ചാലും ഉദ്ദേശശുദ്ധിമാനിക്കണമെന്നാണ് ഫിഫ പറയുന്നത്.
ഏത് തരത്തിലുള്ള വിവേചനത്തിനെതിരെയും ശക്തമായ പ്രതിഷേധം ഫിഫ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. കളിക്കളത്തിൽ വിവേചനം കാട്ടുന്നവർക്കും ഗാലറിയിലിരുന്ന് വംശീയ മുദ്രാവാക്യങ്ങൾ മുഴുക്കുന്നവർക്കുമെതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കും.
- ഫിഫ
പ്രതിഷേധം ശക്തം
ജോർജ് ഫ്ളോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നതിനെതിരെ ഫുട്ബാളിൽ മാത്രമല്ല മറ്റ് കായിക രംഗങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്. മിക്ക ഫുട്ബാൾ താരങ്ങളും സോഷ്യൽ മീഡിയയിലെ വംശീയ വെറിക്കെതിരായ ക്യാമ്പെയ്നിൽ സജീവമാണ്. ഇന്നലെ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലിവർപൂളിന്റെ കളിക്കാർ പരിശീലന ഗ്രൗണ്ടിൽ വൃത്താകൃതിയിൽ മുട്ടുകുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഇംഗ്ളണ്ടിൽ പ്രതിഷേധമാകാം
ജോർജ് ഫ്ളോയ്ഡിന് പിന്തുണയർപ്പിക്കാൻ കളിക്കാർക്ക് ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ സ്വാതന്ത്ര്യം നൽകി. ചെൽസി, ലിവർപൂൾ, ന്യൂകാസിൽ തുടങ്ങിയ ക്ളബുകളിലെ നിരവധി താരങ്ങൾ മുട്ടു കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
നിറത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നതിനെ ക്രിക്കറ്റ് ലോകം ഒത്തൊരുമിച്ച് പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശ്വാസംമുട്ടി മരിച്ച ജോർജ് ഫ്ളോയ്ഡിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ ദുഃഖം തോന്നുന്നില്ലെങ്കിൽ നിങ്ങളും കുറ്റക്കാരനാണ്.
ഡാരൻ സമി
വിൻഡീസ് ക്രിക്കറ്റർ
മുൻ വിധികളില്ലാതെ എല്ലാ മനുഷ്യർക്കും പങ്കാളിത്തമുള്ള ഒരു കായിക സംസ്കാരമാണ് ലോകത്തിന് വേണ്ടത്. നമ്മളെപ്പോലുള്ള സാധാരണ മനുഷ്യർ ഒരുമിച്ചു നിന്നാലേ അസാധാരണമായൊരു മാറ്റം ഈ ലോകത്ത് സംഭവിക്കുകയുള്ളൂ.
കുമാർ സംഗക്കാര
ശ്രീലങ്കൻ മുൻ ക്രിക്കറ്റർ
സംസ്കാര ചെലവ് മേയ്‌വെതർ വഹിക്കും
ജോർജ് ഫ്ളോയ്ഡിന്റെ സംസ്കാര ചെലവ് മുഴുവൻ വഹിക്കാൻ താൻ തയ്യാറാണെന്ന് ലോക ബോക്സിംഗ് ചാമ്പ്യൻ ഫ്ളോയ്ഡ് മേയ്‌വെതർ അറിയിച്ചു. ജൂൺ ഒൻപതിനാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.