covid-death-

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന് രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ലാത്തത് ആശങ്കയാകുന്നു. ഏപ്രിൽ 20ന് നാലാഞ്ചിറ ബെനഡിക്ട് നഗറിൽ വച്ചാണ് ഫാ കെ.ജി വർഗീസിന് അപകടമുണ്ടാകുന്നത്. വഴിയിൽ നിന്ന് കിട്ടിയ ഇരുചക്രവാഹനത്തിൽ പുറകിലിരുന്ന് യാത്ര ചെയ്ത വർഗീസ് താഴെ വീണ് തലയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരൻ നിർത്താതെ പോയി.

കഴിഞ്ഞ മാസം 20 വരെ മെഡിക്കൽ കോളേജിലും 10 ദിവസം പേരുർക്കട സർക്കാർ ആശുപത്രിയിലും ചികിത്സയിൽ കിടന്നു. ശ്വാസതടസത്തെത്തുടർന്ന് 31 നാണ് മെഡിക്കൽകോളേജിലേക്ക് മാറ്റിയത്. വൈദികന് ചികിത്സക്കിടെ ശ്വാസതടസം കണ്ടതിനെ തുടർന്നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഫലം വരുന്നതിന് മുമ്പ് വൈദികൻ മരിച്ചു. ഇതോടെ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലേക്ക് മാറ്റി.

അതേസമയം അപകടം നടന്നതിനെക്കുറിച്ച് പരാതി ലഭിച്ചില്ലെന്ന് മണ്ണന്തല പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്. മരണത്തെക്കുറിച്ച് അടുത്ത ബന്ധു പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണന്തല സ്റ്റേഷൻ അണുവിമുക്തമാക്കി.

പേരുർക്കട ആശുപത്രിയിൽ കിടന്നപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേർ വൈദികനെ കാണാനെത്തി. എന്നാൽ രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. രോഗിയുടെ സമ്പർക്കപട്ടിക തയ്യാറാക്കുക വെല്ലുവിളിയാണ്. പേരൂർ‍ക്കട ആശുപത്രിയിലും മുൻകരുതൽ എടുക്കേണ്ടി വരും. നേരത്തെ സമാനമായ സംഭവമാണ് തലസ്ഥാനത്ത് പോത്തൻകോടും ഉണ്ടായത്.