കൊല്ലം: ഉത്രാ വധക്കേസിൽ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന്‍റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല.
സൂരജിന്‍റെയും അച്ഛന്‍റെയും കസ്റ്റഡി കാലാവധി കഴിയും മുമ്പ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കോടതി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകിയ സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച് തെളിവെടുക്കും.
ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയിൽ കിട്ടുന്നതിന് വനം വകുപ്പ് കോടതിയെ സമീപിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഉത്രവധക്കേസില്‍ നിലവിൽ സൂരജും അച്ഛൻ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരൻ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത് .
സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് അച്ഛൻ സുരേന്ദ്രനും അമ്മ രേണുകയും സഹോദരിയും നൽകിയിരിക്കുന്ന മൊഴി. എന്നാൽ പലതവണ സൂരജ് വീട്ടിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്ന് മൂവരം സമ്മതിച്ചു. സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരിയും പറഞ്ഞു. എന്നാൽ കുടുംബാംഗങ്ങളുടെ മൊഴികൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ട്.