മലപ്പുറം: ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്‌മഹത്യ ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ഡി.ഡി.ഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്കൂളിലെ അദ്ധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ക്ലാസ് അദ്ധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അഞ്ചാം തീയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡി.ഡി.ഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാർത്ഥിനിയായ ദേവികയെ തീകൊളുത്തി മരിച്ച നിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. പണം ഇല്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിയാഞ്ഞതും സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായി ഇന്നലെ തന്നെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.