വിയന്ന : അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് ' മോടി കുറച്ച് ' പൊലീസ് സ്റ്റേഷനാക്കി മാറ്റാൻ ഒരുങ്ങി . നിയോ നാസി അനുഭാവികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതോടെയാണ് ഹിറ്റ്‌ലറുടെ വീട് പുതുക്കി പൊലീസ് സ്റ്റേഷനാക്കി മാറ്റാൻ അധികൃതർ ഒരുങ്ങുന്നത്. ഓസ്ട്രിയയിൽ ജർമൻ അതിർത്തിയ്ക്ക് സമീപമുള്ള ബ്രോണൗവിലാണ് ഹിറ്റ്‌ലർ ജനിച്ച ഇളം മഞ്ഞ നിറത്തിലെ ഈ വീട് സ്ഥിതി ചെയ്യുന്നത്.
50 ലക്ഷം രൂപയുടെ പുനരുദ്ധാരണത്തിനാണ് പദ്ധതി. 2023 ന്റെ തുടക്കത്തോടെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചെറുപ്പത്തിൽ വളരെ കുറച്ച് നാൾ മാത്രമേ ഹിറ്റ്‌ലർ ഈ വസതിയിൽ കഴിഞ്ഞിട്ടുള്ളുവെങ്കിലും നാസി അനുഭാവികൾക്കിടയിൽ ഹിറ്റ്‌ലറിന്റെ ജന്മഗ്രഹം എന്ന നിലയ്ക്ക് ഈ വീടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നിലവിൽ വീടിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കളും വീടിന് പുറത്തുള്ള സ്മാരക ശിലയും മ്യൂസിയത്തിലേക്ക് മാറ്റും.
ദീർഘനാളായി ഈ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായിരുന്ന ജെർലിൻഡ് പോമറും സർക്കാരും തമ്മിൽ നിയമതർക്കങ്ങൾക്ക് വിധേയമായിരുന്നു. കഴിഞ്ഞ വർഷമാണ് ഹിറ്റ്‌ലറുടെ വീട് സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ട് കൊണ്ട് ഓസ്ട്രിയൻ കോടതിയുടെ വിധി വന്നത്. ജെർലിൻഡ് പോമറിന് നഷ്ടപരിഹാരമായി 720,000 യൂറോ ലഭിച്ചിരുന്നു. 1970കൾ മുതൽ പോമർ ഈ കെട്ടിടം ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയത്തിന് വാടകയ്ക്ക് നൽകി വരികയായിരുന്നു.
സർക്കാർ ഇവിടം ഭിന്നശേഷിയുള്ളവരെ പുനരദിവസിപ്പിക്കുന്ന കേന്ദ്രമായി ഉപയോഗിച്ചു. പോമറിന് മാസം 4,300 യൂറോ വാടകയായി ലഭിച്ചിരുന്നു. എന്നാൽ 2011ൽ കെട്ടിടം പുതുക്കി പണിയുന്നത് സംബന്ധിച്ച തീരുമാനത്തെ പോമർ എതിർക്കുകയും കെട്ടിടം വിൽക്കാൻ വിസമ്മതിയ്ക്കുകയും ചെയ്തു. തുടർന്ന് ഇവിടം ഒഴിഞ്ഞു കിടക്കുകയായിരുന്നു. കെട്ടിടം പൊളിച്ചു നീക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആലോചിച്ചെങ്കിലും ചരിത്രകാരൻമാരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കടുത്ത എതിർപ്പിനിടെയാക്കിയിരുന്നു.