തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും ഓൺലൈൻ ക്ലാസ് തുടങ്ങുന്ന കാര്യത്തിലും സർക്കാരിന്റെ മുന്നൊരുക്കങ്ങൾ പാളിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇത് ഗൾഫിൽ 160ലധികം മലയാളികളുടെയും വിദ്യാർത്ഥിനിയായ ദേവിക എന്ന 14കാരിയുടെയും ജീവനെടുത്തു എന്നും അദ്ദേഹം പറഞ്ഞു. മദ്യവിതരണത്തിന് കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്നും ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു.
വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് നിബന്ധനകൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറക്കണം. മടങ്ങിവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണം. പ്രവാസികൾ വരുന്നത് പരിമിതപ്പെടുത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് തെറ്റാണ്. ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തിയിട്ടേ ക്ലാസ് തുടങ്ങാവൂ-അദ്ദേഹം പറഞ്ഞു.