cpm

ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ പേരിൽ വിദ്യാർത്ഥികളിൽ വിഭജനം പാടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. സാങ്കേതികവിദ്യയ്ക്ക് പുറത്ത് നിൽക്കുന്നവരെ ഉൾക്കൊള്ളാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരമാകരുത് ഡിജിറ്റൽ വിദ്യാഭ്യാസമെന്നും പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകം പ്രകീർത്തിച്ചെന്നും പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ജന നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വേട്ടയാണ് ദുരിതകാലത്തും കേന്ദ്രം ചെയ്യുന്നതെന്നും പി.ബി കുറ്റപ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന് മുന്നിൽ നാല് ആവശ്യങ്ങളും സി.പി.എം മുന്നോട്ടുവച്ചു. ഇന്നലെയും ഇന്നുമായി ചേർന്ന പോളിറ്റ് ബ്യുറോ യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ ദേശവ്യാപക പ്രതിഷേധത്തിനും തീരുമാനിച്ചു.

ജൂൺ 16 നാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. കേന്ദ്ര സർക്കാർ കൊവിഡ് പ്രതിരോധ പാക്കേജ് അപര്യാപ്തമാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് 7500 രൂപ വീതം കേന്ദ്രസർക്കാർ ധനസഹായം നൽകണം. പത്ത് കിലോ ഭക്ഷ്യധാന്യം ഓരോ വ്യക്തിക്കും ആറ് മാസത്തേക്ക് നൽകണം. തൊഴിലില്ലായ്മ വേതനം നൽകണം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം ജോലി ഉറപ്പാക്കണം. തൊഴിൽ നിയമങ്ങൾ റദ്ദാക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണം. സ്വകാര്യ വത്കരണം അവസാനിപ്പിക്കണം. പൊതുസ്വത്ത് കൊള്ളയടിക്കുന്നത് നിർത്തണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ.