വെഞ്ഞാറമൂട് : സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടിൽ മഞ്ചേഷി (23) നെയാണ് വെഞ്ഞാറമൂട് സി .ഐ വിജയരാഘവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഇവിടെ നടന്ന രണ്ടു കൊലപാതക ശ്രമകേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വെഞ്ഞാറമൂട് മാരിയം വെട്ടു വിളയിലാണ് കഞ്ചാവ് മാഫിയ കഴിഞ്ഞ ശനിയാഴ്ച അഴിഞ്ഞാടിയത്. ഇവരുടെ ആക്രമണത്തിൽ വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത് വീട്ടിൽ സുരേഷ് (35) എന്നിവർക്ക് പരിക്കേറ്റിരുന്നു. വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നൽകുന്ന വെട്ടുവിള ഷൈൻ, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കഞ്ചാവ് വില്പന എതിർത്തവരെയാണ് ആക്രമിച്ചത്. കഞ്ചാവ് വില്പന എതിർത്തു സംസാരിച്ച ലീലയെ കുളിക്കടവിൽ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്ത്തി. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സംഘം കടന്നു. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മങ്ങാട്ട് മൂലയിൽ നിന്നുമെത്തിയ ഇരുപതോളം പേരും ചേർന്നാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. രാത്രിയിൽ നടന്ന ആക്രമണത്തിലാണ് നാല് പേർക്ക് വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കൾ അടിച്ചു തകർത്തതിനുശേഷവുമാണ് സംഘം മടങ്ങിയത്.