തിരുവനന്തപുരം: കോട്ടയം താഴത്തങ്ങാടിയിൽ നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിഞ്ഞു. വീട്ടമ്മയായ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭർത്താവ് സാലിയെ സമാന രീതിയിൽ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ കുമരകം സ്വദേശിയായ ബന്ധു കുറ്റം സമ്മതിച്ചു. പ്രായപൂർത്തിയാകുംമുമ്പ് തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരം ഉൾപ്പെടെ പൊലീസ് ഉടൻ പുറത്തുവിടും.
പലവിധ മനോവൈകൃതങ്ങളുള്ള ആളായതിനാൽ ഇയാളുമായി സാലി അകൽച്ചയിലായിരുന്നു. ഇയാൾ വീട്ടിൽ വരുന്നതും സാലി വിലക്കിയിരുന്നു. സംഭവദിവസം ഇയാൾ രാവിലെ അപ്രതീക്ഷിതമായി സാലിയുടെ വീട്ടിലെത്തി. വീട്ടിനുള്ളിലേക്ക് കടന്നുവന്ന ഇയാൾ ഷീബയുമായി സംസാരിക്കുകയും സാലിയെ അന്വേഷിക്കുകയും ചെയ്തു. ബന്ധുവായതിനാൽ ഷീബ ഇയാൾക്ക് ചായ നൽകാനായി അടുക്കളയിലേക്ക് കടന്നു. ഈ സമയം ഇയാൾ വീട്ടിൽ വന്നതിനെയും ചായ നൽകുന്നതിനെയും ചൊല്ലി സാലിയും ഭാര്യയും തമ്മിൽ സംസാരമുണ്ടായി. സാലിയും ഷീബയും തമ്മിലുണ്ടായ വഴക്കിൽ ബന്ധു ഇടപെട്ടതോടെ സാലിയും യുവാവുമായി കയ്യാങ്കളിയായി.കഴുത്തിന് സുഖമില്ലാതെ ചികിത്സയിലായിരുന്ന സാലിയെ പെട്ടെന്നുണ്ടായ പ്രകോപനത്താൽ ഹാളിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് ഇയാൾ തലയ്ക്കടിച്ചു. പെട്ടെന്ന് അക്രമാസക്തനായ പ്രതി തടസം പിടിക്കാനെത്തിയ ഷീബയേയും അടിച്ചുവീഴ്ത്തി. സ്റ്റൂളെടുത്ത് പൊക്കി അടിക്കുന്നതിനിടെ സീലിംഗ് ഫാനിന്റെ ലീഫിൽ ഉടക്കിയാണ് ഫാനിന്റെ ലീഫ് വളഞ്ഞത്.
സംഭവശേഷം വീട്ടിൽ നിന്ന് സ്വർണവും പണവും കാറിന്റെ താക്കോലും കൈക്കലാക്കിയ പ്രതി കാറുമായി രക്ഷപ്പെടുന്ന സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിന് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്. കാറോടിച്ചുപോകുന്ന ഇയാളുടെ മുഖം തിരിച്ചറിഞ്ഞ അയൽവാസികളും ബന്ധുക്കളും നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് കുമരകത്തെ വീട്ടിലെത്തിയെങ്കിലും സംഭവശേഷം ഇയാൾ കാറുമായി മുങ്ങുകയായിരുന്നു. കാറിന്റെ ചിത്രം ഉൾപ്പെടെയുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ല അതിർത്തിയിലെ ഒരു പെട്രോൾ പമ്പിൽ കാറുമായി ഇന്ധനം നിറയ്ക്കാനെത്തിയ ഇയാളെ പമ്പ് ജീവനക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ പൊലീസിന്റെ സഹായത്തോടെയാണ് ഇന്നലെ പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇയാളെ രാത്രി മുഴുവൻ വിശദമായി ചോദ്യം ചെയ്തു.
കുറ്റ സമ്മതം നടത്തിയ പ്രതിയെ ഇന്ന് താഴത്തങ്ങാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. അതേ സമയം, സാമ്പത്തിക ഇടപാടിനെ തുടർന്നാണ് കൊലപാതകമെന്നും സംശയമുണ്ട്. ഇതേപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.