തിരുവനന്തപുരം: നാടിനെ നടുക്കിയ കോട്ടയം താഴത്തങ്ങാടി കൊലക്കേസിലെ പ്രതി അറസ്റ്റിൽ. താഴത്തങ്ങാടി സ്വദേശിയും കൊല്ലപ്പെട്ട ഷീബയുടെ അയൽക്കാരനുമായിരുന്ന മുഹമ്മദ് ബിലാൽ എന്ന ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നുപുലർച്ചെയാണ് രേഖപ്പെടുത്തിയത്. കുടുംബവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മോഷണമാണ് കൊലയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു.
മോഷണം ലക്ഷ്യമിട്ടാണ് പ്രതി രാവിലെ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. നേരത്തെ ഇയാൾക്ക് സാലി-ഷീബ ദമ്പതിമാർ സാമ്പത്തിക സഹായം നൽകിയിരുന്നു.അതിനാൽ ഇവരുടെ വീട്ടിൽ പണവും സ്വർണവും ഉണ്ടെന്ന് പ്രതിക്ക് അറിയാമായിരുന്നു. എന്നാൽ ഇയാൾക്ക് കുടുംബവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നില്ല.ഞായറാഴ്ച രാത്രി സ്വന്തം വീട്ടിൽനിന്നിറങ്ങിപ്പോയ പ്രതി തിങ്കളാഴ്ച പുലർച്ചെ സാലിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇൗ സമയം സാലിയും ഷീബയും എഴുന്നേറ്റിരുന്നില്ല.അതിനാൽ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു.
പരിചയമുള്ള വ്യക്തിയായതിനാൽ ദമ്പതിമാർ വാതിൽ തുറന്നുകൊടുത്തു. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാൻ വെള്ളവും നൽകി. ഇതിനുശേഷം പ്രഭാതഭക്ഷണം ഉണ്ടാക്കാനായി ഷീബ അടുക്കളയിലേക്ക് പോയി. തുടർന്ന് പ്രതി ഷീബയുടെ ഭർത്താവ് സാലിയുമായി സംസാരിച്ചിരുന്നു. അല്പം കഴിഞ്ഞതോടെ അയാളെ പ്രതി ടീപോയ് കൊണ്ട് തലയ്ക്കടിച്ചു. ഇതുകണ്ട് ഷീബ എത്തിയതോടെ പ്രതി അവരുടെ നേരെ തിരിഞ്ഞു.അടിയേറ്റ ഇരുവരും വീണതോടെ അലമാരയിൽ ഉണ്ടായിരുന്ന സ്വർണവും പണവും കൈക്കലാക്കി. തുടർന്ന് ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണവും എടുത്തു. പിന്നീട് മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി ശരീരത്തിൽ കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. എന്നാൽ കറണ്ടില്ലാത്തതിനാൽ നടന്നില്ല. തുടർന്ന് തെളിവുനശിപ്പിക്കാനായി ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തു.തുടർന്നാണ് കാർ കൈക്കലാക്കി രക്ഷപ്പെട്ടത്.
കൊച്ചിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുമായി കാക്കനാട്ട് തെളിവെടുപ്പ് ഇപ്പോൾ നടക്കുകയാണ്. മോഷ്ടിച്ചസ്വർണം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാർ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ.
അറസ്റ്റിലായ മുഹമ്മദ് ബിലാൽ നേരത്തേ ചില ക്രിമിനൽകേസിൽ പ്രതികകളായിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കുറ്റം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കാർ സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനിടെ പെട്രോളടിക്കാനായി ചെങ്ങളത്തെ പെട്രോൾ പമ്പിൽ കയറിയ സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദമ്പതിമാരുടെ ബന്ധുക്കൾ നൽകിയ ചില വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.
താഴത്തങ്ങാടി പാറപ്പാടം ഷാനിമൻസിലിൽ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ ബന്ധപ്പെടാനാവുന്നില്ലെന്ന് മകൾ അയൽവാസികളോട് പറഞ്ഞതോടെയാണ് കൊലപാതകവിവരം നാടറിയുന്നത്.
താഴത്തങ്ങാടി കൊലപാതകത്തിൽ 48 മണിക്കൂറിനുള്ളി പ്രതിയെക്കുറിച്ചുള്ള നിർണായക സൂചന ലഭിക്കാനിടയാക്കിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണംമായിരുന്നു പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം.