nisarga

മുംബയ്: നിസർഗ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി. കാറ്റ് വീശുന്ന വേഗം മണിക്കൂറിൽ 60 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. നാസിക്കിൽ നിന്നും 70 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇപ്പോഴത്തെ സ്ഥാനം.ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യം കാരണം മദ്ധ്യ മഹാരാഷ്ട്ര ,വിദർഭ ,മറാത്ത വാഡ , മദ്ധ്യപ്രദേശിൻ്റെ ദക്ഷിണ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂർ കാര്യമായ മഴ ലഭിക്കും.

ദക്ഷിണ കൊങ്കൺ, ഗോവ, ദക്ഷിണ ഗുജറാത്ത് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 12 മണിക്കൂർ കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുംബയിൽ നിന്ന് 90 കിലോമീറ്റർ മാത്രം അകലെ അലിബാഗിൽ ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടെ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 58 കാരൻ മരിച്ചു. മുംബയിലടക്കം വൻ നാശനഷ്ടങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.എന്നാൽ കാറ്റ് തീരം തൊട്ട റായ്ഗഡ് ജില്ലയിലെ അലിബാഗിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററിലധികമായിരുന്നു. വീടുകൾക്ക് കേടുപാടുകൾ പറ്റുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.

സിന്ധുദുർഗ്,രത്നഗിരി,റായ്ഗഡ് എന്നീ ജില്ലകളിൽ ഇപ്പോഴും കനത്ത മഴപെയ്യുകയാണ്. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് കടലാക്രമണം രൂക്ഷമായിരുന്നു. റായ്ഗഡിൽ നിന്ന് വടക്ക് കിഴക്ക് ദിശയിൽ നീങ്ങിയ കാറ്റിന് ശക്തി കുറഞ്ഞു. മുംബയിൽ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും സ്ഥിതി അത്രയും രൂക്ഷമായില്ല. എന്നാലും താഴ്ന്ന പ്രദേശങ്ങളിലുള്ള ചേരികളിലെ വെള്ളക്കെട്ട് ദുരിതമായി.