rahul-gandhi

ന്യൂഡല്‍ഹി: ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിരിക്കാം. ലോക മഹായുദ്ധകാലത്ത് പോലും ലോകം ഇങ്ങനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് താൻ കരുതുന്നില്ല. ഇത് ഒരു അപൂര്‍വ്വവും വിനാശകരവുമായ പ്രതിഭാസമാണെന്നും രാഹുല്‍ പറഞ്ഞു.

ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളെയും ലോക്ക്ഡൗണ്‍ വളരെ മോശമായി ബാധിച്ചു. അവര്‍ക്ക് പോകാന്‍ ഒരിടമില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി പ്രാപ്തമാക്കുകയും പോരാട്ടം മുഖ്യമന്ത്രിമാര്‍ക്ക് കൈമാറുകയും ചെയ്യണമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍മാറി എന്നുള്ളതാണ്.

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പരാജയപ്പെട്ടിരിക്കുകയാണ്. രോഗബാധിതര്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.