തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനം എം.പി.ദിനേശ് രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ പറയുന്നു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.
ടോമിൻ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് കൊച്ചി സിറ്റി പൊലീസിൽ ഡി.ഐ.ജിയായിരുന്ന എം.പി.ദിനേശിനെ കെ.എസ്.ആർ.ടി.സി എം.ഡിയായി നിയമിച്ചത്. 2019 ഫെബ്രുവരി എട്ടിന് അദ്ദേഹം ചുമതലയേറ്റു. കോർപ്പറേഷൻ കൂടുതൽ നഷ്ടത്തിലേക്കു പോവുന്ന സന്ദർഭത്തിൽ , സർവീസുകൾ അഴിച്ചുപണിയുന്നതിന് തയ്യാറായത് വ്യാപക പരാതികൾക്ക് ഇടയാക്കിയിരുന്നു.എങ്കിലും, തുടങ്ങി വച്ച പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
2019 ഏപ്രിലിൽ സർവീസ് കാലാവധി അനുവദിച്ചെങ്കിലും ,അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ഒരു വർഷത്തേക്കു കൂടി സർക്കാർ കാലാവധി നീട്ടികൊടുത്തു. ചെയർമാൻ സ്ഥാനം കൂടി നൽകിയത് അപ്പോഴാണ്. ഈ വർഷവും കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരു കൊല്ലം കൂടി തുടരാൻ അനുവാദം നൽകിയിരുന്നു. അതിനിടെയാണ് രാജി. ബംഗളൂരുവിലുള്ള. കുടുംബത്തോടൊപ്പം കഴിയാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആർ.ടി.സി എം.ഡിയാണ് എം.പി.ദിനേശ്,.. എം.ജി.രാജമാണിക്യം, എ.ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവർ