dinesh
Dinesh

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനം എം.പി.ദിനേശ് രാജി വച്ചു. ശമ്പള വിതരണത്തെ ചൊല്ലി വകുപ്പ് മന്ത്രി എ,​കെ. ശശീന്ദ്രനുമായുള്ള വാക്ക് തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് സൂചന.

മേയിലെ ശമ്പളത്തിന് സർക്കാർ അനുവദിച്ച 69 കോടി രൂപ വിതരണം ചെയ്യുന്നതിലെ കാലതാമസമാണ് തർക്കത്തിന് കാരണമായത്. രാജിയുടെ കാരണങ്ങൾ ദിനേശ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ പറയുന്നത്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.

ടോമിൻ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് കൊച്ചി സിറ്റി പൊലീസിൽ ഡി.ഐ.ജിയായിരുന്ന എം.പി.ദിനേശിനെ എം.ഡിയായി നിയമിച്ചത്. 2019 ഫെബ്രുവരി എട്ടിന് ചുമതലയേറ്റു. കോർപ്പറേഷന്റെ നഷ്ടം മാറ്റാൻ സർവീസുകൾ അഴിച്ചുപണിതത് പരാതികൾക്ക് ഇടയാക്കിയിരുന്നു.എങ്കിലും കോർപ്പറേഷന് നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.

2019 ഏപ്രിലിൽ അവസാനിച്ച സർവീസാ കാലാവധി അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ഒരു വർഷത്തേക്കു കൂടി നീട്ടിയ സർക്കാർ ചെയർമാൻ സ്ഥാനവും നൽകി. ഈ വ‌ർഷവും കാലാവധി നീട്ടാൻ അദ്ദേഹം കത്ത് നൽകിയതോടെ ഒരു കൊല്ലം കൂടി അനുവദിച്ചു. അതിനിടെയാണ് രാജി. ബംഗളൂരുവിലുള്ള കുടുംബത്തോടൊപ്പം കഴിയാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു.

ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആർ.ടി.സി എം.ഡിയാണ് എം.പി.ദിനേശ്. എം.ജി.രാജമാണിക്യം,​ എ.ഹേമചന്ദ്രൻ,​ ടോമിൻ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവർ

കെ.എസ്.ആർ.‌ടി.സി എം.ഡി: താത്പര്യം ബിജു പ്രഭാകറിനോട്

തിരുവനന്തപുരം: എം.പി. ദിനേശ് രാജി വച്ച ഒഴിവിൽ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുന്നിൽ ബിജു പ്രഭാകറും രാജു നാരായണസ്വാമിയും എ. ഹേമചന്ദ്രനും. മെക്കാനിക്കൽ എൻജിയർ ബിരുദം ഉള്ള ബിജു പ്രഭാകറിനോടാണ് ഗതാഗത വകുപ്പിന് കൂടുതൽ താത്പര്യം. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായ ബിജു പ്രഭാകറിന് അധിക ചുമതലയായി എം.ഡി സ്ഥാനം കൊടുക്കാൻ വകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രനും താത്പര്യമുണ്ട്. രാജു നാരായണ സ്വാമി ഇപ്പോൾ സർവീസിനു പുറത്താണ്. മുൻ എം.ഡിയെന്ന പരിഗണനയാണ് ഹേമചന്ദ്രനുള്ളത്. അദ്ദേഹം ഇപ്പോൾ വിരമിച്ചിരുന്നു. ടോമിൻ ജെ. തച്ചങ്കരിയെ തിരികെ സി.എം.ഡി സ്ഥാനത്തേക്കു കൊണ്ടു വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.