elephant-death

പാലക്കാട്: കൈതച്ചക്കയിൽ പടക്കം വച്ച്കാട്ടാനയെ കാെലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ നിരീക്ഷണത്തിൽ.സ്വകാര്യതോട്ടങ്ങളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയതാണ് ഇതിനുകാരണം. ഇൗ ആനയ്ക്കും ചരിഞ്ഞ ആനയ്ക്കും ഉണ്ടായ മുറിവുകൾ സമാനമാണ്.പ്രദേശത്തെ ചിലർ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും എത്തുന്ന ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താനായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഇൗ സ്ഫോടക വസ്തുക്കളാണോ ആനയുടെ ജീവനെടുത്തതെന്നാണ് അന്വേഷിക്കുന്നത്.

ഈ പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താൻ സ്ഫോടകവസ്തുക്കൾ നിറച്ച ആഹാരസാധനങ്ങൾ വിതറുന്ന ആളുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം.ആനയുടെ ജീവനെടുത്തത് പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് അധികൃതർ ഇപ്പോൾ എത്തിയിരിക്കുന്നത്.

ആന ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പും മണ്ണാർക്കാട് പൊലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.

അതേസമയം പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും വേണ്ടചികിത്സ നൽകുന്നതിന് വനംവകുപ്പ് ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി പ്രദേശവാസികൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും അവർആവശ്യപ്പെടുന്നു. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും ഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് പറയുന്നത്.