തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാതെ സംസ്ഥാനത്ത് നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആരോഗ്യവകുപ്പ് അധികൃതരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച ആൾക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് വ്യക്തതയില്ല.
ആദ്യം തിരുവനന്തപുരം പോത്തൻകോട് രോഗം ബാധിച്ച് മരിച്ച അബ്ദുൾ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികൻ കെ.ജി.വർഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യർ എന്നിവർക്ക് എവിടെനിന്ന് രോഗം കിട്ടി എന്നാണ് വ്യക്തതയില്ലാത്തത്.
രോഗം മൂർച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളിൽ എത്തുന്നത്.അതുകൊണ്ടു തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമം പാളും. എന്നാൽ വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ വന്ന ആരെങ്കിലുമായി ഇവർക്ക് സമ്പർക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗ ലക്ഷണങ്ങൾ കാണിക്കാത്ത വൈറസ് വാഹകരിൽ നിന്നാകും ഇവർക്ക് രോഗം കിട്ടിയതെന്ന് സർക്കാർ കരുതുന്നു.
സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് - പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം - 1.7 ശതമാനം എന്ന മികച്ച തോതിലാണ്. എന്നാൽ ഉറവിടം അജ്ഞാതമായതും സമ്പർക്കം വഴിയുമുള്ള രോഗ ബാധ കൂടുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.ലോക്ക്ഡൗൺ ഇളവുകൾ ആഘോഷമാക്കുന്ന മലയാളിക്ക് ഒരു മുന്നറിയിപ്പാണ് ഈ തരം രോഗബാധയും മരണങ്ങളുമെന്നാണ് വിദഗ്‌ധർ സൂചിപ്പിക്കുന്നത്.