തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു. ഇതോടെ മരണ സാദ്ധ്യത കൂടുതലുള്ളവരെ നിരീക്ഷണത്തിൽ കൊണ്ടുവരുന്ന റിവേഴ്സ് ക്വാറന്‍റീന്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. ഒരാഴ്ചക്കിടെ അഞ്ഞൂറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണ സംഖ്യ പതിനാല് ആയി ഉയര്‍ന്നിട്ടുണ്ട്. 0.88 ശതമാനമാണ് മരണ നിരക്ക്. എല്ലാവരും പ്രായാധിക്യമുളളവരോ മറ്റ് ഗുരുതര രോഗങ്ങളോ ബാധിച്ചവരായിരുന്നു.
കൊല്ലത്ത് ഇന്നലെ മരണം സ്ഥിരീകരിച്ച സേവ്യര്‍, തിരുവന്തപുരത്ത് മരിച്ച ഫാ കെ.ജി വര്‍ഗീസ് എന്നിവരുടെ രോഗ ഉറവിടംപോലും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ രോഗം ഗുരുതരമാകാന്‍ സാധ്യതയുളള വയോധികരേയും രോഗികളേയും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളേയും സംരക്ഷിക്കുന്നതിനാണ് ഇനി ഊന്നല്‍. ആരാധനാലയങ്ങളില്‍ ഇവരെ വിലക്കിയതും ഇക്കാരണത്താലാണ്.
ജനുവരി 30ന് ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗികളുടെ എണ്ണം അഞ്ചൂറു കടക്കുന്നത് മേയ് ആദ്യവാരത്തില്‍ മൂന്നു മാസം കൊണ്ടാണ്. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ 27 വരെയുളള 20 ദിവസം കൊണ്ട് ആകെ രോഗബാധിതരുടെ എണ്ണം 1000 കടന്നു. ഇപ്പോള്‍ വെറും ഏഴുദിവസം കൊണ്ട് 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 492 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 470 പേര്‍ പ്രവാസികളുമാണ്.
സംസ്ഥാനത്ത് 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. 23 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക രോഗബാധിതരായി. 12. 1 ശതമാനമാണ് സമ്പര്‍ക്ക രോഗബാധിതര്‍. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തി എഴുപതിനായിരം കടക്കുമ്പോള്‍ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം ചെറുതായിട്ടാണെങ്കിലും ഉയരുന്നത് ആരോഗ്യവകുപ്പിന്‍റെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.