kodiyeri

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ മാറ്റങ്ങൾ വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി ഗ്രൂപ്പിലെ പ്രശ്‌നങ്ങൾ ശൈശവ ദിശയിലാണ്. അത് പക്വമാകാൻ വേണ്ടിയാണ് ഇടതുമുന്നണി കാത്തിരിക്കുന്നത്. യു.ഡി.എഫ് ഒരു തർക്കമുന്നണിയാണെന്നും യു.ഡി.എഫിലെ ഭിന്നത ഇടതുമുന്നണി ചർച്ച ചെയ്‌തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

മലപ്പുറത്ത് ആന ചരിഞ്ഞ സംഭവം വർഗീയ പ്രചരണത്തിനായി ഉപയോഗിക്കുകയാണെന്ന് പറഞ്ഞ കോടിയേരി ദേശീയ തലത്തില്‍ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്‍റെ അടിത്തറ തകര്‍ക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആര്‍.എസ്.എസ് ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.

കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും ട്വീറ്റ് ചെയ്തത് മലപ്പുറത്ത് സംഭവം നടന്നു എന്നാണ്. ബോധപൂര്‍വ്വം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമായിരുന്നു ഇത്. മേനകാ ഗാന്ധി എപ്പോഴും ഇത്തരം പ്രചാരണത്തില്‍ മുന്നിലാണ്. ഈ പ്രശ്‌നത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ട സാഹചര്യമൊരുക്കാനാണ് പലരും ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.