ന്യൂഡൽഹി: പൈനാപ്പിളിൽ നിറച്ച സ്ഫോടക വസ്‌തു കടിച്ച് മുറിവേറ്റ കാട്ടാന മരിച്ച സംഭവത്തിൽ ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പാലക്കാടാണോ മലപ്പുറത്താണോ ആന ചരിഞ്ഞത് എന്ന വിവാദമുണ്ടാക്കുന്നതിൽ ഒരു പ്രസക്തിയും ഇല്ലെന്നും വി മുരളീധരൻ ഡൽഹിയിൽ പ്രതികരിച്ചു. സ്ഥലം എവിടെ ആണ് എന്നത് അപ്രസക്തമാണ് . ആനയോടുള്ള ക്രൂരതയാണ് ചര്‍ച്ചയാകേണ്ടത്.
ആദ്യ ഘട്ടത്തിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് മലപ്പുറമെന്ന പ്രതികരണം ഉണ്ടായത്. വിഷയത്തിന് വർഗീയ നിറം നൽകി എന്നത് കാണുന്നവരുടെ കണ്ണിന്‍റെ പ്രശ്നമാണ്. പ്രകാശ് ജാവഡേക്കറോ മേനക ഗാന്ധിയോ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും വി.മുരളീധരൻ വിശദീകരിച്ചു. വിഷയം ആനയോടുള്ള ക്രൂരതയിൽ നിന്ന് സ്ഥലത്തെ ചൊല്ലി ആകുന്നത് ദൗർഭാഗ്യകരം എന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.