തിരുവനന്തപുരം: പമ്പാനദിയിൽ നിന്നെടുക്കുന്ന മണൽ പുറത്തേക്ക് കൊണ്ടുപോകില്ലെന്നും മണൽ എവിടെ നിക്ഷേപിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശിക്കുമെന്നും വനം മന്ത്രി കെ.രാജു പറഞ്ഞു.ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം പമ്പാനദിയിൽ നിന്ന് മണലെടുക്കാമെന്നും മണൽ വനത്തിൽ തന്നെ നിക്ഷേപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ചക്കുപാലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള സ്ഥലത്താണ് മണൽ സംഭരിക്കുന്നത്.പമ്പാ ത്രിവേണിയിലെ മണൽ മാറ്റാൻ ഇന്നലെയാണ് ജില്ലാഭരണകൂടം നേരിട്ട് നടപടി തുടങ്ങിയത്.
പമ്പയിലെ മണൽ വനത്തിന്പുറത്തേക്ക് കൊണ്ടുപോകാനുള്ള സർക്കാർ നീക്കം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മണൽ മാറ്റാൻ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ വ്യവസായമന്ത്രിയും പറഞ്ഞിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെ മണൽ കൊണ്ട് പോകാനാകില്ലെന്ന വനമന്ത്രിയുടെ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. വനംവകുപ്പ് നിർദ്ദേശം പാലിച്ചാണ് പത്തനംതിട്ട ജില്ലാഭരണകൂടം ഇപ്പോൾ നേരിട്ട് മണലെടുക്കുന്നത്.