തിരുവനന്തപുരം: സമൂഹ വ്യാപനം കണ്ടെത്താനുളള റാപ്പിഡ് ആന്‍റി ബോഡി പരിശോധനയ്ക്കായുളള കിറ്റുകൾ സംസ്ഥാനത്തെത്തി. അടുത്തയാഴ്ചയായിരിക്കും റാപ്പിഡ് ടെസ്റ്റ് നടത്തുക. അതേസമയം കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തി ൽ എത്തി നിൽക്കെ സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം കടന്ന് 1,07,796 ആയി.
പ്രവാസികൾ തിരിച്ചെത്തുന്നതിന് മുമ്പ് പ്രതിദിനം സംസ്ഥാനത്ത് നടന്നുകൊണ്ടിരുന്നത് ശരാശരി എണ്ണൂലേറെ പരിശോധനകളാണ്. തിരിച്ചുവരവ് തുടങ്ങിയ മെയ് ഏഴിന് ശേഷമാണ് പരിശോധനകളുടെ എണ്ണം ആയിരം കടന്നത്. പ്രതിദിന പരിശോധന മൂവായിരമാക്കിയത് മെയ് അവസാനം മുതലാണ്. രോഗലക്ഷണങ്ങൾ ഉളളവരിലും സാധാരണ ജനങ്ങളിലുമായി 81,517 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.സി.ആർ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്‍റി ബോഡി പരിശോധനയും നടത്താനൊരുങ്ങുന്നത്.
15,000 റാപ്പിഡ് പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടമായി എച്ച്.എൽ.എല്ലിൽ നിന്നും പതിനായിരം കിറ്റുകൾ സംസ്ഥാനത്തെത്തി. അടുത്ത ആഴ്ച നാൽപതിനായിരം കിറ്റുകൾ കൂടി എത്തുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.