india-china

ന്യൂഡൽഹി: സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീർക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. സൈനിക, നയതന്ത്ര ചർച്ചകൾ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി - ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്‍റെയും അടിസ്ഥാനത്തിൽ തര്‍ക്കം പരിഹരിക്കാനാണ് ധാരണ.

മെയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണം എന്ന നിലപാടാണ് പ്രധാനമായും ഇന്ത്യ ചർച്ചയിൽ സ്വീകരിച്ചത്. ഇന്ത്യയുടെ റോഡ് നിർമ്മാണത്തിലുള്ള ആശങ്ക ചൈന അറിയിച്ചു. ചർച്ചകളെ ബാധിക്കുന്ന തരത്തിൽ അഭ്യൂഹങ്ങൾ പരത്തരുതെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്.

അതിർത്തിയിലെ സംഘർഷം തീർക്കാൻ ഇന്നലെ മാരത്തൺ ചർച്ചയാണ് ഇന്ത്യയും ചൈനയും തമ്മിൽ നടന്നത്. ചർച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ ചർച്ച വൈകിട്ട് ഏഴിന് ശേഷമാണ് അവസാനിച്ചത് എന്നാണ് സൂചന. അതേസമയം ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.