bev-q-

തിരുവനന്തപുരം: ബവ്ക്യൂ ആപ്പ് ഇതേ രീതിയിൽ തുടർന്നാൽ ഔട്ട്‌ലെറ്റുകൾ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോർപ്പറേഷൻ. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്ട്ലെറ്റിന് കിട്ടിയത് 49,000 മാത്രമാണ്. ബവ്കോ ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്.

മാർച്ച് 28ന് ഇരുപത്തിരണ്ടര കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രമാണ്. ഇന്ന് അവധി ദിവസമായതിനാൽ ഇന്നലെ റെക്കോഡ് മദ്യ വിൽപന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോർപറേഷൻ രംഗത്തെത്തിയത്. ആപ്പിൽ വിൽക്കുന്ന ടോക്കൺ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്ത് പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കൺ മാത്രമായിരുന്നു.എന്നാൽ സമീപത്തുള്ള ബാറുകളിൽ മദ്യത്തിനു നീണ്ട നിരയും ഉണ്ടായിരുന്നു. ഇതോടെ ഔട്ട് ലെറ്റ് മാനേജർമാർ തന്നെ പരാതിയുമായി കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ഇന്നലെ പോയ ആകെ ടോക്കണുകളിൽ കോർപറേഷനു കിട്ടിയത് വെറും നാൽപത്തിയൊമ്പതിനായിരം ടോക്കൺ മാത്രമാണ്.

ഇതോടെ ബവ്കോ എം.ഡി സ്പർജൻ കുമാർ തന്നെ ആപ് അധികൃതരോടും സ്റ്റാർട്ട് അപ് മിഷനോടും വിശദീകരണ ചോദിച്ചു. ഉപഭോക്താവ് രജിസ്റ്റർ ചെയ്യുന്ന പിൻ കോഡ് സെർച്ച് ചെയ്യുമ്പോൾ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കൺ സിസ്റ്റം തന്നെ ജനറേറ്റ് ചെയ്യുന്നുവെന്നാണ് ആപ്പ് അധികൃതർ നൽകിയ മറുപടി. നേരത്തെ കോർപറേഷൻ ആപ്പ് കമ്പനിയായ ഫെയർ കോഡിനോടു ആവശ്യപ്പെട്ടത് ആദ്യം ഔട്ട് ലെറ്റിൽ ടോക്കൺ നൽകുക, അതിനു ശേഷം മതി ബാർ എന്നതാണ്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നാണ് സംഘടനകൾ ആരോപിക്കുന്നത്.