തിരുവനന്തപുരം: ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. തീവ്രബാധിത മേഖലകൾ ഒഴികെയുള്ള സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ തിങ്കളാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയിൽ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കൽ ജോലികൾ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവർത്തനം. 65 വയസിന് മുകളിൽ ഉളളവർക്കും10 വയസിൽ താഴെയുളളവർക്കും പ്രവേശനം ഉണ്ടാകില്ല. റസ്റ്റോറന്റുകളിലും ഫുഡ് കോർട്ടുകളിലും പകുതി ഇരിപ്പിടങ്ങളിൽ മാത്രമേ ആളുകളെ അനുവദിക്കൂകയുള്ളു. മാളുകളിലെ സിനിമാ ഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല.
സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം അനുവദിക്കുമെങ്കിലും മഹാരാഷ്ട്ര, തമിഴ്നാട് , ഒഡീഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തത്ക്കാലം തുറക്കില്ല. പഞ്ചാബിൽ റസ്റ്ററന്റുകൾ അടഞ്ഞ് കിടക്കും. ഡൽഹിയിൽ ആരാധനാലയങ്ങളും റസ്റ്ററന്റുകളും മാളുകളും തുറക്കും. ഹോട്ടലുകൾക്ക് അനുമതി നൽകിയിട്ടില്ല. ഇളവുകൾക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈയാഴ്ച കേന്ദ്രം വിലയിരുത്തും.
അതേ സമയം രാജ്യത്തെ സ്‌കൂളുകൾ ആഗസ്റ്റിനു ശേഷമേ തുറക്കൂവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ വ്യക്തമാക്കി. ഘട്ടം ഘട്ടമായാകും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ആഗസ്റ്റ് പതിനഞ്ചിനു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുകയെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ മാനവശേഷി മന്ത്രി വ്യക്തമാക്കി. സുപ്രധാന പരീക്ഷകളുടെയെല്ലാം ഫലപ്രഖ്യാപനം ആഗസ്റ്റ് പതിനഞ്ചിനു മുമ്പ് പൂർത്തിയാക്കുമെന്നും രമേശ് പൊഖ്‌റിയാൽ കൂട്ടിച്ചേര്‍ത്തു.