ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ആകെ 2,56,611 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കൊവിഡിൽ മരണം ഏഴായിരം കടന്നു. ആകെ മരണം 7135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 9983 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 1,24,094 പേർക്ക് കൊവിഡ് ഭേദമായി. 1,25,381 പേര്‍ ചികിത്സയിലുണ്ട്.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3007 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,975 ആയി. ചൈനയിൽ 83,036 പേരാണ് രോഗബാധിതരായത്. 91 പേരാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3060 ൽ എത്തി. 43591 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്.
ഡൽഹി, ഗുജറാത്ത്, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രോഗ വ്യാപന തോത് വർദ്ധിക്കുകയാണ്. ലോക്ക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉത്തരേന്ത്യയിൽ പ്രധാന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറന്നുതുടങ്ങി. ഉത്തർപ്രദേശിലെ ഗോരഖ് നാഥ് ക്ഷേത്രത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദർശനം നടത്തി. ഡൽഹി ജമാ മസ്ജിദും ലോധി റോഡിലെ സായി ബാബ മന്ദിറും ഡൽഹി ഖാൻ മാർക്കറ്റിലെ വേളാങ്കണ്ണി മാതാ പള്ളിയും ദില്ലിയിലെ പ്രധാന ഗുരുദ്വാരകളും തുറന്നു.