b-gopalakrishnan-

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കാൻ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഹിന്ദു സംസ്‌കാരമനുസരിച്ച് ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാര്‍ത്ഥന വ്യക്തിപരമാണ്. സമൂഹ പ്രാര്‍ത്ഥന ക്ഷേത്രങ്ങളില്‍ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ഗുരുവായൂരും ശബരിമലയും പോലെ സമ്പാദ്യമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളെ സഹായിക്കണം. അല്ലാതെ കയ്യിട്ട് വാരി സര്‍ക്കാര്‍ ഫണ്ടിലേക്ക് മാറ്റുകയല്ല വേണ്ടതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താത്പ്പര്യമാണെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു. അധികാരികള്‍ക്ക് ശമ്പളവും കിമ്പളവും കിട്ടാനും നേടാനുമുള്ള ധൃതിയാണ് ദേവസ്വങ്ങളുടെ താത്പര്യമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട സര്‍ക്കാര്‍ ഉത്തരവിന് പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.