കോട്ടയം: പരീക്ഷ കഴിഞ്ഞ് മകൾ തിരിച്ചെത്താതായപ്പോൾ കോളേജിൽ അന്വേഷിച്ചെത്തിയ തന്നെ പ്രിൻസിപ്പൽ ആക്ഷേപിച്ചതായി മീനച്ചിലാറ്റിൽ ആത്മഹത്യചെയ്ത ബിരുദ വിദ്യാർത്ഥിനിയുടെ പിതാവ് കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജി. മകളെ അന്വേഷിച്ച് പരീക്ഷാ കേന്ദ്രത്തിൽ പോയപ്പോൾ, മകൾ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്നാണ് കോളേജ് അദ്ധ്യാപകനായ വികാരി പറഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.
'സാധാരണ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ വിളിച്ച് അറിയിക്കുന്നതാണ്. പക്ഷേ, ശനിയാഴ്ച മാത്രം അവൾ പറഞ്ഞില്ല. മകളെ വിളിച്ചിട്ട് കിട്ടിയില്ല. പിന്നീട് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വികാരി മോശമായി സംസാരിച്ചു. മകൾ കോപ്പി അടിച്ചിട്ടില്ല. പഠിച്ചിരുന്ന കോളജിൽ ചോദിച്ചാൽ അറിയാം. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിൽ നിന്ന് അഞ്ച് പേരെ പാസായുള്ളൂ. അതിലൊരാൾ എന്റെ മോളാണ്.
കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന പേപ്പർ കാണിക്കാൻ പറഞ്ഞിട്ട് അത് കാണിച്ചിട്ടില്ല. അത് കാണിച്ചാൽ അവൾ കോപ്പിയടിച്ചു എന്ന് സമ്മതിക്കാം. പൊലീസുകാരോട് സി.സി ടി.വി നോക്കാൻ പറഞ്ഞിട്ട് നോക്കിയില്ല. ഞാനും മരുമകനും കൂടി പോയി നോക്കിയപ്പോൾ കുട്ടി പേടിച്ച് ഓടുന്നത് കണ്ടു. കോളജിലെ സി.സി ടി.വി കാമറയിൽ വികാരി പേപ്പർ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ ഉണ്ട്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. ഇവർക്ക് ഞങ്ങളെയോ, അവൾ പഠിച്ചിരുന്ന കോളജിലേക്കോ വിളിച്ച് പറയാമായിരുന്നു. കോളേജിനും പ്രിൻസിപ്പാളിനുമെതിരെ കേസ് കൊടുക്കും. ഞങ്ങൾക്ക് നീതി കിട്ടണം. ഞാനൊരു കൂലിവേലക്കാരനാണ്. മകളെ ഓർത്താണ് ഞങ്ങൾ ജീവിക്കുന്നത്'.- പിതാവ് പറയുന്നു.
നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ എന്നും, പരീക്ഷ എഴുതിക്കാൻ അനുവദിക്കാതെ ഇറക്കിവിട്ട വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ താൻ വന്ന് മകളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു . ആരും തങ്ങളെ വിളിച്ച് പറഞ്ഞില്ലെന്നും സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടാണ് വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകളുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ട്,.ബി.വി.എം ഹോളിക്രോസ് കോളേജ് അധികൃതരും പ്രിൻസിപ്പാളുമാണ് മകളുടെ മരണത്തിന് ഉത്തരവാദികളെന്നും ഷാജി ആരോപിച്ചു. 'കോളേജ് പ്രിൻസിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നത്. മകൾ ഒരിക്കലും കോപ്പിയടിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചാൽ തന്നെ പ്രിൻസിപ്പാളിനും അദ്ധ്യാപകർക്കും എന്നെ വിളിച്ച് പറയാമായിരുന്നു. മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും, പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണ്. കോപ്പിയടി സ്ഥാപിക്കാൻ മൃതദേഹത്തിൽ പേപ്പറുകൾ തിരുകിവെയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ബി.വി.എം ഹോളിക്രോസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു പി ഷാജിയെയാണ് ഇന്ന് മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജിന് മൂന്ന് കിലോമീറ്റർ അകലെ ചെക്ക്ഡാമിന് സമീപത്താണ് മൃതദേഹം കണ്ടത്.