തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറക്കേണ്ടെന്ന തീരുമാനം എടുത്തു. ശബരിമല ക്ഷേത്രം അടക്കം തുറക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പന്തളം കൊട്ടാരം രംഗത്തെത്തി.
ശബരിമലയിൽ അടുത്ത ആഴ്ച ഉത്സവം നടക്കാനിരിക്കെ ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ള ഭക്തരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുമെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി എൻ നാരായണവർമ്മ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ ജൂൺ മുപ്പത് വരെ തിരുമല ക്ഷേത്രത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിൻ തിരുമല ദേവസ്വം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ജൂൺ മുപ്പത് വരെ പൊതുജനത്തെ പ്രവേശിപ്പിക്കില്ല.
തിരുവനന്തപുരത്ത് പദ്‌മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കേണ്ടെന്ന് ക്ഷേത്ര ഭരണ സമിതിയാണ് തീരുമാനിച്ചത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയടക്കമുള്ള ദേവസ്വം ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂൺ 30 വരെ തുടരാൻ തീരുമാനിച്ചു. നിത്യപൂജകൾ മുടക്കം കൂടാതെ നടക്കും. കോവിഡ് രോഗഭീതി ഒരു സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണിത്.