ന്യൂഡൽഹി: യു.എസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന ഏക രാജ്യം ഇന്ത്യയാണെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ രാഹുൽഗാന്ധി. അതിര്‍ത്തി സംബന്ധിച്ച് യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാമെന്ന് രാഹുല്‍ ഗാന്ധി ഷായെ പരിഹസിച്ചു.
അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയിൽ അതിര്‍ത്തി കാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് അറിയാമെന്നതിന് തെളിവാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതിരോധ നയത്തിന് ആഗോള സ്വീകാര്യത ലഭിക്കുകയാണ്. യു.എസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകം അംഗീകരിക്കുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.