* പട്ടിക ഉടൻ ;60 അംഗ എക്സിക്യൂട്ടീവ്
തിരുവനന്തപുരം: കെ.പി.സി.സിയുടെ പുതിയ സെക്രട്ടറിമാരുടെ പട്ടിക ദിവസങ്ങൾക്കകം ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും .സംസ്ഥാനനേതൃത്വം തയാറാക്കി അയച്ച പട്ടികയിൽ 90 ഓളം പേരുകൾ ഇടംപിടിച്ചതായാണ് വിവരം. ഹൈക്കമാൻഡ് ചില കുറവുകൾ വരുത്താനോ, അതേപടി അംഗീകരിക്കാനോ ഇടയുണ്ട്. 60 അംഗ എക്സിക്യൂട്ടീവും വരും. സെക്രട്ടറിമാർ എക്സിക്യൂട്ടീവിന്റെ ഭാഗമാകില്ല.
അഞ്ച് ജനറൽസെക്രട്ടറിമാരെ കൂടി ഉൾപ്പെടുത്താനും സംസ്ഥാനനേതൃത്വം പറഞ്ഞിട്ടുണ്ട്. കെ. മുഹമ്മദ്കുട്ടി, വി.ജെ. പൗലോസ്, വിജയൻ തോമസ്, ദീപ്തി മേരി വർഗീസ്, പി.കെ. ജയലക്ഷ്മി എന്നിവരാണിവർ. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് എം.പിയായ ബെന്നി ബെഹനാന് പകരം എം.എം. ഹസനെ പരിഗണിക്കുന്നു. തൃശൂർ, കോഴിക്കോട് ഡി.സി.സികൾക്ക് പുതിയ അദ്ധ്യക്ഷന്മാരുമെത്തും.
രാഷ്ട്രീയകാര്യ
സമിതിയിലും മാറ്റം
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും. ചില മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കാനാണ് ആലോചന. വി.എസ്. വിജയരാഘവൻ, അഡ്വ.കെ. ശ്രീധരൻ, വി.എ. മാധവൻ തുടങ്ങിയവർ വന്നേക്കും. ചിലർ ഒഴിവായേക്കാം.
പുതിയ പുന:സംഘടനയിലും തഴയപ്പെട്ടെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ രംഗത്തിറങ്ങാനൊരുങ്ങുകയാണ്. മലബാറിലടക്കം തഴയപ്പെട്ടവരിൽ ഉറഞ്ഞുകൂടിയ പ്രതിഷേധം പരസ്യമായ പൊട്ടിത്തേറിയിലേക്ക് നീങ്ങുന്നതും നേതൃത്വത്തിന് തലവേദനയാവും.