തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴായിരം വരെയെത്തുമെന്ന് ആരോഗ്യ വകുപ്പിൻെറ വിലയിരുത്തൽ. കൊവിഡിൻെറ ഇപ്പോഴത്തെ പോക്ക് അതാണ് കാണിക്കുന്നത്. രോഗികളുടെ എണ്ണം വളരെ കുറവായിരുന്ന കേരളത്തിൽ ഇപ്പോൾ നേരെ തിരിച്ചായി. അഞ്ഞൂറ് രോഗികളുണ്ടായത് 90 ദിവസം കൊണ്ടാണ്. എന്നാൽ ഇപ്പോൾ അഞ്ച് ദിവസം കൊണ്ട് പുതുതായി 500 രോഗികളുണ്ടായി. ആ രീതിയിലായി രോഗികളുടെ കുതിപ്പ്. മൊത്തം രോഗികളുടെ എണ്ണം രണ്ടാരത്തിലധികവും.
ജനുവരി 30ന് തൃശൂരിലെ വിദ്യാർത്ഥിനിക്കാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. മേയ് ആദ്യവാരത്തിലാണ് രോഗബാധിതരുടെ എണ്ണം അഞ്ഞൂറിലെത്തിയത്. മേയ് 7 മുതൽ 27 വരെയുളള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ആയിരമായി. വിദേശികളുടെ വരവ് കൂടിയതോടെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
ആയിരം തികഞ്ഞതിനു ശേഷമുള്ള പത്തു ദിവസം കൊണ്ടാണ് രോഗബാധിതർ രണ്ടായിരം കടന്നത്.
33 ആരോഗ്യപ്രവർത്തകരുൾപ്പെടെ 153 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മരണസംഖ്യ 16 ആയി. വളരെ വേദനാജനകമായ സ്ഥിതിയാണിത്. കൊവിഡിനെ പിടിച്ചു നിറുത്തുന്നതിൽ അഭിമാനം കൊണ്ട കേരളം അതിൻെറ ട്രാക്കിൽ നിന്ന് വഴിതെറ്റിപ്പോകുന്നു. വിദേശികളും അന്യദേശത്തുള്ളവരും വരാൻ തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്. പുറത്ത് നിന്ന് ആരും വരാതിരിക്കുകയും എല്ലാവരും വീടുകളിൽ കഴിയുകയും ചെയ്ത നാളുകളിൽ രോഗത്തെ പിടിച്ചു നിറുത്താനായി. അത് മാറിയപ്പോൾ കടന്നൽ കൂട് ഇളകിയതുപോലെ രോഗികൾ പെരുകാനും തുടങ്ങി. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ജനങ്ങൾ പുറത്തേക്കിറങ്ങിയിരിക്കുകയാണ്. ഇപ്പോഴാണ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതും. വളരെ സൂക്ഷിച്ചില്ലെങ്കിൽ സ്ഥിതി വളരെ ഗുരുതരമാകും. ആ ബോധം ഓരോരുത്തർക്കും ഉണ്ടാകണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്.