pic

ന്യൂഡൽഹി: കൊവിഡിനെ പേടിച്ച് ജനങ്ങളെ വീട്ടിലിരുത്താൻ തെരുവിലിറങ്ങിയ പൊലീസ് നല്ല കാര്യവും ചെയ്തു ഒപ്പം തനി സ്വഭാവവും കാട്ടി. പഠിച്ചതല്ലേ പാടൂ എന്നു പറയും പോലെ പാെലീസ് അങ്ങ് പെരുമാറി. സംഭവിച്ചതോ കൊവിഡ് വിഴുങ്ങുന്നതിന് മുമ്പേ 15 പേരുടെ ജീവനുകൾ പൊലീസ് വിഴുങ്ങി. ലോക്ക്ഡൗൺ ആയതുകൊണ്ട് ആരും അറിയില്ലെന്ന് കരുതി എന്നാൽ തെറ്റി. ഇതാ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഇവർ മരിക്കാനിടയായ സാഹചര്യങ്ങളെപ്പറ്റി കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്. 12 പേർ പൊലീസ് നടപടിയിലും 3 പേർ കസ്റ്റഡിയിലുമാണ് കൊല്ലപ്പെട്ടത്.

എട്ട് സംസ്ഥാനങ്ങളിലായാണ് പൊലീസിൻെറ ക്രൂരത നടന്നത്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട, തമിഴ്നാട്, കർണാടക, പശ്ചിമബംഗാൾ, പഞ്ചാബ് എന്നി സംസ്ഥാനങ്ങളോടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. ആന്ധ്രയിൽ നാലും ഉത്തർപ്രദേശിൽ മൂന്നും മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും രണ്ടു വീതവും തമിഴ്നാട്, കർണാടക, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് കമ്മീഷനെ സമീപിച്ചത്.