തിരുവനന്തപുരം- വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കകം അയ്യായിരത്തോളം പ്രവാസികൾ നാട്ടിലെത്താനിരിക്കെ ആരോഗ്യവകുപ്പ് ജാഗ്രതയിൽ. വരുന്ന എട്ടുദിവസത്തിനകം കൊച്ചി,തിരുവനന്തപുരം , കോഴിക്കോട് വിമാനത്താവളങ്ങൾ മുഖാന്തിരമാണ് ഗൾഫ് നാടുകളുൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ എത്തുന്നത്. വന്ദേഭാരത് ദൗത്യം തുടങ്ങിയശേഷം ഹോം ക്വാറന്റൈനിൽ കഴിഞ്ഞ പ്രവാസികളിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ വരുംദിവസങ്ങളിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ഗൾഫിൽ നിന്ന് നാട്ടിലെത്തി വീടുകളിലും മറ്റും ക്വാറന്റൈനിൽ കഴിയേണ്ടി വരുന്നവരെ നിരന്തരം നിരീക്ഷിക്കാനും സമൂഹവ്യാപനം തടയുന്നതിനുമുള്ള നടപടികളാണ് ആവിഷ്കരിക്കുന്നത്. ഗർഭിണികൾ, നമുതിർന്ന പൗരൻമാർ, മറ്റ് രോഗങ്ങൾക്ക് അടിമപ്പെട്ടവർ എന്നിവരെ തരംതിരിച്ച് ആരോഗ്യപ്രശ്നങ്ങൾ നിരീക്ഷിക്കാനും ആവശ്യമെന്ന് കാണുന്നവരെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകളിലും കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നതിനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
നാളെ മുതൽ 18 വരെ 14 ചാർട്ടർ വിമാനങ്ങളാണ് കൊച്ചിയിലെത്തുക. ഈ വിമാനങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചാൽ മൂവായിരത്തിലധികം പ്രവാസികൾക്ക് ഈയാഴ്ച നാട്ടിലെത്താനാകും. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, അൾജീരിയ, ഘാന, തജിഖിസ്ഥാൻ എന്നിവിടങ്ങളിൽനിന്നും കൊച്ചിയിലേക്ക് സർവീസുകൾ ചാർട്ടർ ചെയ്തിട്ടുണ്ട്.
ഗൾഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളിൽനിന്ന് കൂടുതൽ വിമാനങ്ങളും ഈയാഴ്ച കൊച്ചിയിലെത്തും. വിവിധ കമ്പനികളും ഏജൻസികളും ചേർന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേക്ക് ചാർട്ടർ ചെയ്തിട്ടുണ്ട്. ചാർട്ടർ വിമാനങ്ങളെ സ്വീകരിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി സിയാൽ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചമുതൽ 21 വരെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 15 വിമാനങ്ങൾ ഗൾഫിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈത്ത്, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളിൽനിന്നാണ് എയർ ഇന്ത്യ സർവീസുകളുള്ളത്. 11, 13, 20 തീയതികളിൽ സിംഗപ്പൂരിൽനിന്ന് എയർ ഇന്ത്യ വിമാനങ്ങളെത്തും. സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളിൽനിന്നുള്ള അധിക സർവീസുകളുമുണ്ട്. സിഡ്‌നിയിൽനിന്ന് ഡൽഹിവഴിയുള്ള വിമാനം 23ന് കൊച്ചിയിൽ എത്തും. 29നാണ് രണ്ടാം വിയറ്റ്‌നാം സർവീസ്. മാർട്ടയിൽനിന്ന് പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരുന്നെങ്കിലും 16നുശേഷമേ ഉണ്ടാകൂ.