തിരുവനന്തപുരം: വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികൾ എത്രയും വേഗം പൂർത്തികരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട സെക്രട്ടറിമാരുമായി ആലോചിച്ച് നടപടി ത്വരിതപ്പെടുത്തണം. റോഡ് വീതി കൂട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനാകണം. 50 കോടിക്ക് മുകളിലുള്ള പദ്ധതികൾ രണ്ടാഴ്ചയിലൊരിക്കൽ അഡിഷണൽ ചീഫ് സെക്രട്ടറി തലത്തിൽ റിവ്യു ചെയ്യും. മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറി തലത്തിൽ അവലോകനം നടത്തും. 100 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ മേൽനോട്ടത്തിനായി കൺസൾട്ടൻസി ഏർപ്പാടാക്കുന്നത് ആലോചിക്കും.സെപ്‌തംബറോടെ പൊതുമരാമത്ത് ജോലികൾ ആരംഭിക്കാനാകണം. കൊവിഡിനിടയിലും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
54,391 കോടി രൂപയുടെ 679 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. യോഗത്തിൽ മന്ത്രിമാരായ ടി.എൻ. തോമസ് ഐസക്, ജി. സുധാകരൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.