എറണാകുളം: കലൂര്‍ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ജി.സി.ഡി.എയ്ക്ക് കേരളാ ക്രിക്കറ്റ് അസോസിയേഷൻ കത്ത് നൽകി. കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കെ.സി.എയുടെ പുതിയ തീരുമാനം.
കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഐ.എസ്.എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. കേരള ബ്ലാസ്‌റ്റേര്‍സ് കോഴിക്കോട് സ്‌റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐ.എസ്.എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്ന് കെ.സി.എ അദ്ധ്യക്ഷൻ സജൻ വർഗീസ് സെക്രട്ടറി അഡ്വ ശ്രീജിത്ത്.വി.നായർ എന്നിവർ കത്തിൽ ആവശ്യപ്പെട്ടു.
കലൂര്‍ സ്റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ സ്റ്റേഡിയം നവീകരിക്കാൻ പതിനൊന്നു കോടിയോളം രൂപയും മുടക്കി. കൂടാതെ ഒരു കോടി രൂപ ജി.സി.ഡി.എ ക്ക് സ്ഥിര നിക്ഷേപമായും നല്‍കിയിട്ടുണ്ട്. ഐ.എസ്.എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ സ്റ്റേഡിയം ക്രിക്കറ്റിനും വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് കത്ത് നൽകിയത്.