jayamohan-thampi-

തിരുവനന്തപുരം: കേരള മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയിൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന കെ.ജയമോഹൻ തമ്പിയുടെ (64) മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് മകൻ അശ്വിനെ (33) ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാൾ കസ്റ്റഡിയിലുണ്ട്. വീഴ്ചയിൽ സംഭവിച്ച ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചുണ്ടായ വാക്കു തർക്കത്തെ തുടർന്ന് മൂർച്ചയില്ലാത്ത ആയുധം കൊണ്ട് നെറ്റിക്ക് അടിച്ചശേഷം

അശ്വിൻ തള്ളിവീഴ്ത്തിയെന്ന് പൊലീസ് പറഞ്ഞു.
നെറ്റി പൊട്ടി രക്തം വാർന്നാണ് തമ്പി മരിച്ചതെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ മൂത്തമകൻ അശ്വിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
തിങ്കളാഴ്ച രാവിലെ മുതൽ മണക്കാട് മുക്കോലക്കൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് ദുർഗന്ധം പടർന്നതിനെ മുകളിൽ വാടകയ്ക്ക് താമസിക്കുന്നവർ നടത്തിയ പരിശോധനയിലാണ് ഹാളിൽ മരിച്ച നിലയിൽ ജയമോഹൻ തമ്പിയെ കണ്ടെത്തിയത്. വീട്ടിൽ അശ്വിൻ ഉണ്ടായിരുന്നെങ്കിലും മദ്യപിച്ച് അബോധാവസ്ഥയിലായതിനാൽ അച്ഛന്റെ മരണമോ ദുർഗന്ധമോ അറിയാൻ കഴിഞ്ഞില്ല.
അയൽവാസികളാണ് ഇയാളെ വിളിച്ചുണർത്തിയത്.
ആലപ്പുഴ സ്വദേശിയായ ജയമോഹൻ 1982- 84 കാലഘട്ടത്തിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ് മാനായിരുന്നു.എസ്.ബി.ടിയിൽ ഔദ്യോഗികജീവിതം തുടങ്ങിയ ജയമോഹൻ ബാങ്ക് ടീമിനുവേണ്ടി ദേശീയ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.