കോട്ടയം: കോപ്പിയടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് വിദ്യാർത്ഥിനി അഞ്ജു പി ഷാജി ആത്മഹത്യചെയ്ത സംഭവത്തിൽ എം.ജി സർവകലാശാലയുടെ അന്വേഷണം ആരംഭിച്ചു.പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽ അദ്ധ്യാപകർ എന്നിവരിൽ നിന്ന് മൊഴിയെടുത്തു.അഞ്ജുവിനോടൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.മരിക്കുന്നതിന് തൊട്ടു മുമ്പ് അഞ്ജുവിന്റെ ഫോണിൽ നിന്ന് സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ വിശദപരിശോധനയ്ക്ക് സൈബർസെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
സർവകലാശാലയുടെ മൂന്നംഗ അന്വേഷണ സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അഞ്ജു പരീക്ഷയെഴുതിയ ചേർപ്പുങ്കൽ ബി.വി.എം കോളേജിൽ സംഘം പരിശോധന നടത്തും. കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും. സി.സി.ടി.വി ദൃശ്യങ്ങൾക്ക് പുറമെ സമിതി പരീക്ഷാഹാളിലെ നടപടി ക്രമങ്ങളും പരിശോധിക്കും. ഹാൾടിക്കറ്റിന്റെ പുറകിൽ അഞ്ജു പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്നുവെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ ഇത് തെറ്റാണെന്നും ഹാൾടിക്കറ്റിലെ കൈപ്പട അഞ്ജുവിന്റേതല്ലെന്നും നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നുമാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹ്യയുടെ കാരണമെന്നാണ് അവർ പറയുന്നത്.