തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എൽ.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.ഐയും അതിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും രംഗത്തെത്തി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല പഠന റിപ്പോർട്ടുകളിലും പദ്ധതി പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനാൽ പദ്ധതി എൽ.ഡി.എഫ് നയത്തിന് എതിരാണെന്നാണ് എ.ഐ.വൈ.എഫ് പറയുന്നത്. ജനവികാരത്തെ മറികടന്നുകൊണ്ട് പിടിവാശിയുടെ പേരിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കിൽ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സജിലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തീരുമാനം കേരളത്തിന്റെ വികസനത്തിനോ ഭാവിക്കോ ഒട്ടും ഗുണകരമല്ലെന്നായിരുന്നു സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റർ മുകളിലും വാഴച്ചാലിന് 400 മീറ്റർ മുകളിലുമാണ് നിർദിഷ്ട അണക്കെട്ട്.അണക്കെട്ടിന് 23മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുണ്ടാവും. 163 മെഗാവാട്ടാണ് ഉത്പാദനമാണ് ലക്ഷ്യം.
നേരത്തേ പലതവണ ഉപേക്ഷിച്ച പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുകയായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള എൻ.ഒ.സിയാണ് സർക്കാർ കെ.എസ്.ഇ.ബിക്ക് നൽകിയത്. പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ പാരിസ്ഥിതിക അനുമതി അടക്കം വീണ്ടും വേണം. ഇതിനുവേണ്ടിയുള്ള നിർദ്ദേശം സമർപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ എൻ ഒ സി വേണമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനാണ് അനുമതി നൽകിയിരിക്കുന്നത്.
പദ്ധതിക്ക് നേരത്തേ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതിയുടെ കാലാവധി 2017 ൽ കഴിഞ്ഞിരുന്നു . 2018 പദ്ധതിയിൽ നിന്നും പിന്മാറുന്നതായി വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പത്രിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കി.